പിറന്നാൾ ആഘോഷത്തിന്റെ ലഹരിയിൽ ആഡംബര കാർ 251 കി.മീ. വേഗത്തിൽ ഓടിച്ച് അപകടം; ഡിവൈഡറിലിടിച്ച ശേഷം പലതവണ മറിഞ്ഞു; മലയാളി യുവതിയും സുഹൃത്തും തൽക്ഷണം മരിച്ചു

മുംബൈ: പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെട്ട് മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയത്തു കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണു ബദ്‌ലാപുരിൽ ഞായർ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം.
ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണു റബേക്ക. സഹോദരി: റേച്ചൽ. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11നു വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.
അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. മുംബൈ– വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണു കാണിക്കുന്നത്.

