ഐശ്വര്യ പരാതിപ്പെട്ടു; പ്രധാനമന്ത്രി ഇടപെട്ടു; തിരുവനന്തപുരം നഗരത്തില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു

തിരുവനന്തപുരം : സാനിറ്ററി പാഡുകളുടെ സംസ്‌കരണം എന്നത് സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ തിരുവനന്തപുരം നഗരത്തിലെ സ്ത്രീകൾക്ക് ഇനി ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ഇതിനൊരു ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൊച്ചുമിടുക്കി.
ആറ്റുകാലിൽ താമസിക്കുന്ന സുരേഷ് കുമാർ-കവിത ദമ്പതികളുടെ മൂത്തമകൾ ഐശ്വര്യയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഐശ്വര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്താണ് കാലങ്ങളായുള്ള സ്ത്രീകളുടെ പ്രശ്‌നം പരിഹരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഇപ്പോൾ നഗരത്തിലെ എല്ലാ സ്‌കൂൾ, കോളേജ്, ആശുപത്രി, സർക്കാർ ഓഫീസ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നാപ്കിൻ വെന്റിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഐശ്വര്യ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഐശ്വര്യയ്ക്ക് ലഭിച്ച പ്രൊജക്ടാണ് വലിയൊരു പ്രശ്‌നത്തിന് പരിഹാരമായത്. പ്രകൃതിക്ക് ദോഷകരമായ മലനീകരണത്തിന് കാരണവും പരിഹാരവും എന്നതായിരുന്നു ഐശ്വര്യയ്ക്ക് അദ്ധ്യാപിക പ്രോജക്റ്റിനായി നൽകിയ വിഷയം. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകളുടെ നശീകരണം എങ്ങിനെ ശാസ്ത്രീയമായി സാദ്ധ്യമാക്കാം എന്നതായിരുന്നു ഐശ്വര്യയുടെ പ്രൊജക്ട് . ഇത് ചിന്മയ സ്‌കൂളിൽ നാപ്കിൻ വെന്റിംഗ് മെഷീനും ഡിസ്ട്രോയറും സ്ഥാപിക്കുന്നതിലേക്കാണ് സ്‌കൂൾ അധികൃതരെ നയിച്ചത്.
എന്നാൽ പാഡുകളുടെ സംസ്‌കരണം ഭാരതത്തിലെ മുഴുവൻ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണെന്ന് മനസ്സിലാക്കിയ ഐശ്വര്യ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ തീരുമാനിച്ചു. തുടർന്ന് ലെറ്റർ ടു പ്രൈം മിനിസ്റ്റർ എന്ന സൈറ്റിൽ കയറി മെയിൽ അയക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു. വിവരങ്ങൾ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നും ആയിരുന്നു ഉളളടക്കം. കത്തിന് പ്രധാനമന്ത്രിയിൽ നിന്നും പ്രതികരണം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഐശ്വര്യ പറഞ്ഞു.
ഇതിന് പിന്നാലെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയ്ക്ക് തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഓഫീസറുടെ കത്ത് ലഭിച്ചു. നഗരസഭ അതിർത്തിയിലുളള ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നൂറ്റി ഇരുപത് നാപ്കിൻ വെന്റിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞെന്നും മണക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന് സമീപം നാപ്കിൻ ഡിസ്ട്രോയർ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയിരുന്നു കത്തിൽ. കൂടാതെ 2021-2022 വർഷത്തെ പ്രോജക്റ്റിൽ ഉൾപ്പെടുത്തി മറ്റ് ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്ന വിവരവും അറിയിച്ചിട്ടുണ്ട്.

