സംസ്ഥാനത്ത് വൻസുരക്ഷ: ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു

ആലുവയിൽ സിആർപിഎഫിനെ വിന്യസിച്ചപ്പോൾ. ചിത്രം: മനോരമ
SHARE
തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളിലും സുരക്ഷ ഏർപ്പെടുത്തി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലുവയിൽ സിആർപിഎഫിനെ വിന്യസിച്ചപ്പോൾ.
കേന്ദ്രത്തിന്റെ നിർദേശങ്ങൾ ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലർ ഫ്രണ്ട് ഓഫിസുകളും പൊലീസ് നിരീക്ഷണത്തിലാണ്.
ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു
കൊച്ചി∙ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
പോപുലർ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.
ആലുവയിലെ ഓഫിസ് ഉൾപ്പടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുമ്പോൾ ആക്രമണ സംഭവങ്ങൾ ഉണ്ടാകാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നതയാണ് വിവരം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി പൊലീസ് തലത്തിൽ യോഗങ്ങൾ ചേർന്നിട്ടുണ്ട്.

