അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; ഇമ്രാന്റെ ഭാവി തുലാസിൽ

ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർക്കുമെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. ഇതിനിടെ ഇമ്രാനെ കണ്ട് ബസ്ദർ രാജി സമർപ്പിച്ചു.
പ്രതിപക്ഷനേതാവും പിഎംഎൽ–എൻ പ്രസിഡന്റുമായ ഷഹ്ബാസ് ഷരീഫാണ് ദേശീയ അസംബ്ലിയിൽ ഇമ്രാനെതിരെ പ്രമേയം അവതരിപ്പിച്ചത്. 161 പേർ പിന്തുണച്ചതോടെ പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. 3 മുതൽ 7 ദിവസത്തിനകം പ്രമേയത്തിന്മേൽ വോട്ടിങ് നടക്കണമെന്നതിനാൽ ചർച്ചകൾക്കായി വ്യാഴാഴ്ച വൈകിട്ട് നാലിലേക്കു സമ്മേളനം മാറ്റി.
342 അംഗ സഭയിൽ പ്രമേയത്തെ അതിജീവിക്കാൻ 172 വോട്ടാണ് ഇമ്രാനു വേണ്ടത്. സഖ്യകക്ഷികളിലെ 23 പേർ ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫിലെ (പിടിഐ) 24 വിമതരുടെ അന്തിമനിലപാടും വ്യക്തമായിട്ടില്ല. പിടിഐക്ക് ആകെയുള്ളത് 155 അംഗങ്ങളാണ്. സഖ്യകക്ഷിയായ പിഎംഎൽ–ക്യു നേതാവ് ചൗധരി പെർവെയ്സ് ഇലാഹിയെ പഞ്ചാബിൽ മുഖ്യമന്ത്രിയാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതിനാൽ അവരുടെ പിന്തുണ ഇമ്രാൻ പ്രതീക്ഷിക്കുന്നു. പിഎംഎൽ–ക്യുവിന് 10 അംഗങ്ങൾ മാത്രമാണ് പഞ്ചാബിൽ ഉള്ളത്.

