കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, തണുപ്പ് കാരണം അഴുകിയില്ല;സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്/ഗൂഡല്ലൂര്‍: ഒന്നേകാല്‍ വര്ഷംമുന്പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്നാട് അതിര്‍ത്തിയിലെ വനത്തിലെ ചതുപ്പില്‍ കണ്ടെത്തി. വയനാട് ബത്തേരി പുറാല വിനോദ് ഭവനില്‍ കുഞ്ഞിക്കണ്ണന്റെ മകന് ഹേമചന്ദ്രന്റെ (53) മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് നീലഗിരിയിലെ ചേരമ്പാടി കാപ്പിക്കാട്ടെ വനത്തില്‍നിന്ന് ശനിയാഴ്ച പകല്‍ കണ്ടെത്തിയത്.
തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാര്യമായി അഴുകാത്തരീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഊട്ടിയിലേക്ക് കൊണ്ടുപോയി.
മൃതദേഹം ഒളിപ്പിക്കാനും തുടര്‍ന്ന് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ച സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പനപള്ളുവാടി ബി.എസ്. അജേഷ് എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി നൗഷാദ് ഗള്‍ഫിലാണുള്ളത്.
അജേഷിനെ മുഖംമൂടി ധരിപ്പിച്ച് എത്തിച്ചാണ് മൃതദേഹം പുറത്തെടുത്തത്. നൗഷാദിനായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന് 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തികത്തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന.
കേരള, തമിഴ്നാട് പോലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ്, ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്, ഡിസിപി അരുണ്‍ കെ. പവിത്രന് തുടങ്ങിയവര്‍ കോഴിക്കോട്ടെയും വയനാട്ടിലെയും അന്വേഷണം ഏകോപിപ്പിച്ചു.
അഴുകാതെ മൃതദേഹം; മണ്ണിലെ തണുപ്പ് കാരണമെന്ന് നിഗമനം
കോഴിക്കോട്: ഒന്നേകാല്‍ വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രനെ വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. പ്രതികളില്‍നിന്ന് ലഭിച്ച മൊഴി സത്യമല്ലാതാകുമോ എന്ന ആശങ്ക. കാരണം മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതില്‍ സംശയം ഉണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ, പ്രതി അജീഷ് എന്ന അപ്പു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങെടുത്തപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പോലീസ് കണ്ടത്. ഈ വനഭൂമിയിലെ തണുപ്പാണ് മൃതദേഹം കാര്യമായി അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. പ്രധാന റോഡില്‍നിന്ന് ഒരു കിലോമീറ്ററോളം വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

