കോവിഡ് ബാധിച്ചവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകാൻ മന്ത്രാലയം അനുമതി നൽകി. ഡെൽറ്റ പോലെയുള്ള കൊറോണ വകഭേദം മറികടക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കൊവിഡ് ബേധമായവരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയതും അതിനായി സജ്ജീകരണങ്ങൾ ഒരുക്കിയതും. നിലവിൽ വൈറസ് ബാധയേറ്റവർക്ക് ഒരു ഡോസ് വാക്‌സിൻ മാത്രമാണ് നൽകിയിരുന്നത്. ഇവർ ഒരു ഡോസെടുത്താൽ തവക്കൽനയിൽ സമ്പൂർണ്ണ ഇമ്യൂൺ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വൈറസ് ബാധയേറ്റ് 10 ദിവസത്തിനുശേഷം വാക്സിൻ ആദ്യ ഡോസ് എടുക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇങ്ങനെ സ്വീകരിക്കാമെന്ന മെഡിക്കൽ പഠനങ്ങൾ പ്രകാരമാണ് മന്ത്രാലയ നിർദേശം. കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകൾ ലഭിക്കുന്നത് കൊറോണ വൈറസ് വകഭേദങ്ങളുടെ കടുത്ത അണുബാധയിൽ നിന്ന് സംരക്ഷണം വർദ്ധിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
അണുബാധ തടയുന്നതിനും സമൂഹത്തെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ നടപടിയെന്നും വാക്സിനേഷനായുള്ള ദേശീയ പ്രചാരണം പദ്ധതി പ്രകാരമാണ് നടക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. “സ്വിഹതി ആപ്പിൽ” രജിസ്റ്റർ ചെയ്ത് വാക്സിൻ ലഭിക്കുന്നതിന് മുൻകൈയെടുക്കണമെന്നും എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു, രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രാലയം വിശദീകരിച്ചു.