KSDLIVENEWS

Real news for everyone

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ; വീഴ്ച പരിശോധിക്കണമെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

SHARE THIS ON

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തിൽ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്. ‌

നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ​ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും ഇന്നലെയാണ് മരണത്തിന് കീഴടങ്ങുന്നത്. പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കൾ രം​ഗത്തെത്തിയിരുന്നു. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടർന്നതെന്ന് മക്കൾ പറഞ്ഞിരുന്നു.

രാജൻ ഭൂമി കയ്യേറിയെന്ന അയൽവാസിയായ വസന്തയുടെ ഹ‍ർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്. രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. രാജന്‍റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

രാജന്‍റേയും അമ്പിളിയുടെയും മരണത്തെ തുടർന്ന് ഒറ്റപ്പെട്ട മക്കളുടെ പൂർണമായ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്പിക്ക് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പരാതിക്കാരിയായ വസന്ത കരുതൽ തടങ്കലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!