KSDLIVENEWS

Real news for everyone

മെഹ്നുവിൻ്റെ മരണം; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്; അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് പിതാവ്

SHARE THIS ON

കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തും. മരണത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ് പറഞ്ഞു. കുറ്റക്കാരെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നില്ല, മെഹ്നാസിന്‍റെ കൂട്ടുകാർക്ക് മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ തെളിയട്ടെ. സത്യം ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അച്ഛന്‍ റാഷിദ് കൂട്ടിച്ചേര്‍ത്തു.

മെഹ്നുവിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.


ദുബായ് ജാഫിലിയിലെ ഫ്ലാറ്റിലാണ് റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. അതേസമയം പരാതിയൊമെന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!