മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത് ക്രൈസ്തവ മേലധ്യക്ഷന്മാർ; യുഡിഎഫ് വിട്ടുനിന്നു, മുസ്‌ലിം ലീഗ് എംപി പങ്കെടുത്തു

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ക്രിസ്മസ്- ന്യൂഇയർ വിരുന്നിൽ പങ്കെടുത്ത് കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷന്മാർ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമർശനത്തിൽ വാഗ്വാദം തുടരുന്നതിനിടെയാണ് വിരുന്നിൽ പങ്കെടുക്കാൻ മാർ ക്ലീമിസ് കത്തോലിക്കാ ബാവ എത്തിയത്. കാതോലിക്കാബാവയുടെ അടുത്തെത്തി മന്ത്രി സജി ചെറിയാന്‍ സംസാരിച്ചതായാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന പിൻവലിക്കുന്നതു വരെ സംസ്ഥാന സർക്കാരുമായി ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ എത്തിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതലായി അടുപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രി നടത്തുന്ന വിരുന്ന് കെസിബിസി തന്നെ ബഹിഷ്കരിക്കുമെന്ന സൂചനയാണ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ പ്രതികരണത്തിൽ ഉണ്ടായത്. അതുകൊണ്ടു തന്നെ ബിഷപ്പുമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണത്തിലെ ‘വീഞ്ഞ്, കേക്ക്, രോമാഞ്ചം’ എന്നീ വാക്കുകൾ പിൻവലിക്കുകയാണെന്നു മന്ത്രി അറിയിച്ചു.
അതേസമയം, പ്രതിപക്ഷനേതാവും യുഡിഎഫ് പ്രതിനിധികളും ചടങ്ങ് ബഹിഷ്കരിച്ചു. എന്നാൽ മുസ്‌ലിം ലീഗ് എംപി പി.വി. അബ്ദുല്‍ വഹാബ് വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും അദ്ദേഹത്തെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല.

