KSDLIVENEWS

Real news for everyone

ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന; രാജ്യംവിട്ടത് ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെ

SHARE THIS ON

മുംബൈ: ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന്‍ രാജ്യംവിട്ടത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേതന്നെ ബൈജു രാജ്യംവിട്ടെന്നാണ് വിവരം.  രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്‍ദേശിക്കുകയായിരുന്നു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ പുറത്താക്കാന്‍ വെള്ളിയാഴ്ച മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം വിളിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസും ബൈജുവിന്റെ രാജ്യംവിടലും. ഈ യോഗത്തില്‍ ബൈജുവിനെ ക്ഷണിച്ചിട്ടില്ല. യോഗത്തിനെതിരേ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവര്‍ത്തങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും അറിയിച്ച് ബൈജു ബുധനാഴ്ച ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!