’44 വര്‍ഷത്തിന് ശേഷം നീതി’; മുൻ പാക് പ്രധാനമന്ത്രി സുൾഫിക്കർ ഭൂട്ടോയുടെ വധശിക്ഷയില്‍ ന്യായമായ വിചാരണ നടന്നിട്ടില്ല: പാക് സുപ്രീം കോടതി

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷയില്‍ ന്യായമായ വിചാരണ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി. 44 വർഷം മുമ്ബാണ് പാകിസ്താൻ പീപ്പിള്‍സ് പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ സുല്‍ഫിക്കർ അലി ഭൂട്ടോയ്ക്ക് മിലിറ്ററി ഭരണത്തിന് കീഴില്‍ വധശിക്ഷ വിധിച്ചതും തൂക്കിലേറ്റിയതും. ഇപ്പോള്‍ 44 വർഷങ്ങള്‍ക്ക് ശേഷം ഭൂട്ടോയുടെ വധശിക്ഷയെ സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. 1979 ലായിരുന്നു ജനറല്‍ സിയ ഉള് ഹഖിന്റെ മിലിറ്ററി ഭരണത്തിന് കീഴില്‍ ഭൂട്ടോയെ തൂക്കിലേറ്റിയത്. ന്യായമായ വിചാരണയും ആവശ്യമായ നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചീഫ് ജസ്റ്റിസ് ഖാസി ഫയസ് ഈസ അധ്യക്ഷനായ ഒമ്ബത് അംഗ ബെഞ്ചിന്റേതാണ് ഏകകണ്ഠമായ വിധി. ഈ വിധി പ്രസ്താവം തത്സമയമായി സംപ്രേക്ഷണം ചെയ്തിരുന്നു. നിലവില്‍ സുല്‍ഫിക്കർ അലി ഭൂട്ടോയുടെ ചെറുമകൻ ബിലാവല്‍ ഭൂട്ടോ സർദാരിയാണ് പിപിപിയുടെ അധ്യക്ഷൻ. സുല്‍ഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയതിലെ പിഴവ് ചൂണ്ടിക്കാട്ടി 2011 ല്‍, ബിലാവലിന്റെ പിതാവും മുൻ പാക് പ്രസിഡന്റുമായ ആസിഫ് അലി സർദാരി നടത്തിയ ജുഡീഷ്യല്‍ പരാമർശത്തിന് മറുപടിയായാണ് ഇപ്പോഴത്തെ വിധി. ഭൂട്ടോയ്ക്ക് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതിയുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ വിധിക്കായി ഞങ്ങളുടെ മൂന്ന് തലമുറ കഴിയേണ്ടി വന്നുവെന്ന് കോടതി വിധിയില്‍ പ്രതികരിച്ച് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. എക്സിലൂടെയാണ് ബിലാവലിന്റെ പ്രതികരണം. സിയ ഉള് ഹഖിന്റെ 11 വർഷത്തെ ഭരണത്തിന് കീഴില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. വിധിയില്‍ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറത്തിറക്കും. അമേരിക്കൻ തിരഞ്ഞെടുപ്പ്: നിക്കി ഹാലി പിന്മാറി; ഇനി മത്സരം ട്രംപും ബൈഡനും തമ്മില്‍

