ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ;
അന്വേഷക സംഘം നോട്ടീസ് നൽകി ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു
തൃക്കരിപ്പൂർ
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷക സംഘം ബാങ്കുകൾക്ക് നോട്ടീസ് നൽകി. മൂന്ന് ജ്വല്ലറിശാഖകളുടെയും സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായാണ് 15 ബാങ്കുകൾക്ക് നോട്ടീസ് നൽകിയത്. ചട്ട വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകളിൽ നിന്നും വിവരം ശേഖരിക്കുന്നത്.
എംഎൽഎ, എംഡി എന്നിവരുടെ വീടുകളിലും പൂട്ടിയിട്ട ജ്വല്ലറിയിലും നടത്തിയ റെയ്ഡിൽ ലഭിച്ച വിവരവും കമ്പനി പ്രാക്ടീഷണർ സെക്രട്ടറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.നിക്ഷേപകരിൽ കൂടുതൽ പേരും പണമായാണ് നൽകിയിട്ടുള്ളതെന്ന മൊഴിയുമുണ്ട്. ബാങ്ക് രേഖകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും മൊഴിയും പരിശോധിക്കുമ്പോൾ കുടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കേസ് അന്വേഷിക്കുന്ന എ എസ്പി വിവേക് കുമാറാണ് ബാങ്കുകളോട് വിവരങ്ങൾ നൽകാനാവശ്യപ്പെട്ടു നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പരാതി നൽകിയവരിൽനിന്ന് മൊഴിയെടുത്തു. ജില്ലാ പോലീസ് മേധാവി ഡി ശിൽപ, ഐ ആർ ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമയും സംഘത്തിലുണ്ട്.
88 പേരാണ് പരാതി നൽകിയിട്ടുള്ളത്. എം സി ഖമറുദ്ദീൻ, എംഡി ടി കെ പൂക്കോയ തങ്ങൾ, ഡയറക്ടർ മാട്ടൂൽ സ്വദേശി ഹാരിസ് അബ്ദുൾ ഖാദർ, എം ഡിയുടെ മകൻ ഹിഷാം ഉൾപ്പെടെ നാല് പേരാണ് പ്രതികൾ.