സർക്കാർ ആശുപത്രികളിലെ ഐസിയുവിനെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ : മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വീഴ്ച്ച ഉണ്ടെങ്കില്‍ അത് തിരുത്താന്‍ തയാറാണ്. പക്ഷെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗമായ ചില ആളുകള്‍ തന്നെയാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
കോവിഡ് ചികിത്സയിലായിരുന്ന സികെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നായിരുന്നു കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമല്ലെന്നും സത്യംപറഞ്ഞ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടാമെന്നും മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ പ്രതികരിച്ചിരുന്നു.

