മോസ്കോ ഭീകരാക്രമണം: മരണം 133 ആയി, 107 പേർക്ക് ഗുരുതര പരിക്ക്; ടോയ്‍ലറ്റില്‍ നിന്ന് 28 മൃതദേഹങ്ങള്‍ കണ്ടെടുത്തു; ആക്രമണം യുക്രെയ്ന്റെ സഹായത്തോടെയെന്ന് പുടിൻ

മോസ്കോ: റഷ്യയെ നടുക്കിയ ഭീകരാക്രമണത്തില്‍ 133 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികള്‍ ആക്രമണം നടത്തിയത്.
വലിയ ഹാളില്‍ സംഗീത പരിപാടിക്കിടെ ആയുധധാരികള്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ യുക്രെയ്ന്റെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നും ഇതിനു വലിയ വിലനല്‍കേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. അതേസമയം, ഈ ആരോപണം യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്.
24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് 133 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലർ വെടിയേറ്റാണ് മരിച്ചത്. മറ്റു ചിലർ സ്ഫോടനത്തിലും. സംഗീത പരിപാടി നടന്ന ഹാളില്‍ തോക്കുധാരി പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. 28 മൃതദേഹങ്ങള്‍ ഹാളിലെ ടോയ്‍ലറ്റില്‍ നിന്നാണ് കണ്ടെടുത്തത്. 14 പേരുടേത് സ്റ്റെയർ കേസില്‍ നിന്നും. ഗുരുതര പരിക്കേറ്റ 107 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണശേഷം പ്രതികള്‍ യുക്രെയ്നിലേക്കാണ് രക്ഷപ്പെടാൻ
ശ്രമിച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യുക്രെയ്ൻ അധികൃതരുമായി ആയുധധാരി ബന്ധപ്പെട്ടിരുന്നുവെന്നും യുക്രെയ്ൻ അതിർത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.

