സിറിയയിൽ ഇസ്രയേലിന്റെ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ ഉൾപ്പെടെ 8 പേർ മരിച്ചു ഓൺലൈൻ ഡെസ്ക്

ബെയ്റൂട്ട്: സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ എംബസിയുടെ സമീപമുള്ള കെട്ടിടത്തിനുനേർക്ക് ഇസ്രയേലിന്റെ ആക്രമണം. കൊല്ലപ്പെട്ട എട്ടുപേരിൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറിന്റെ മുതിർന്ന കമാൻഡറും ഉണ്ടെന്നാണ് വിവരം. ദമാസ്കസിലെ മാസ്സെയിലെ കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകര്‍ന്നു. ഇറാൻ കമാൻഡർ മുഹമ്മദ് റേസ സഹേദിയുടെ മരണം രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്. എന്നാൽ അംബാസഡർ ഹുസൈൻ അക്ബറി സുരക്ഷിതനാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആറു പേരാണ് മരിച്ചതെന്ന് യുകെ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടന പറഞ്ഞു. എന്നാൽ ഇസ്രയേലിൽനിന്ന് ഇക്കാര്യത്തിൽ പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സിറിയിയൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 38 സൈനികരും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ ഏഴ് അംഗങ്ങളും ഉൾപ്പെടും.

