പ്രോട്ടോകോൾ ലംഘന പരാതി: കേന്ദ്രമന്ത്രി വി. മുരളീധരന് ക്ലീന്‍ചീറ്റ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോകോൾ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. മുരളീധരൻ യാതൊരുവിധ പ്രോട്ടോകോൾ ലംഘനവും നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് തേടി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പരാതി നിലനിൽക്കില്ലെന്നതീരുമാനത്തിൽ പി.എം.ഒ എത്തിയത്.
2019ൽ അബുദാബിയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് പി.ആർ ഏജൻസി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം. ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് ജനതാദൾ നേതാവായ സലീം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നത്.
മാധ്യമ പ്രവർത്തക എന്ന നിലയിലാണ് സ്മിതാ മേനോൻ അന്നത്തെ യോഗത്തിൽ പങ്കെടുത്തതെന്ന് വി മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തെറ്റ് ചെയ്ത അബുദാബിയിലെ ഇന്ത്യൻ എംബസി തന്നെ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മുരളീധരന് ഇപ്പോൾ ക്ലീൻചീറ്റ് നൽകിയതെന്ന് സലീം മടവൂർ ആരോപിച്ചു. ഇതിനെരിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

