75 ലക്ഷം തട്ടിയ കേസ്: ബിജു രാധാകൃഷ്ണന് മൂന്ന് വര്ഷം കഠിനതടവ്; ശാലു മേനോനെതിരേ വിചാരണ തുടരും

തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ മണക്കാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചു. മൂന്ന് വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ, വിവിധ കേസുകളിലായി അഞ്ച് വർഷത്തിലധികം ജയിൽവാസത്തിലായതിനാൽ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. പിഴ മാത്രം അടച്ചാൽ മതിയാകും. കേസിൽ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണൻ നേരത്തെ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം, കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോൻ, അമ്മ കലാദേവി എന്നിവർക്കെതിരേ വിചാരണ തുടരും.
തമിഴ്നാട്ടിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനെന്ന് പറഞ്ഞ് സോളാർ കമ്പനിയുടെ പേരിൽ മണക്കാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മണക്കാട് സ്വദേശി ബിജുരാധാകൃഷ്ണന് പണം കൈമാറിയത്.

