KSDLIVENEWS

Real news for everyone

കുടുംബ വഴക്ക്: വര്‍ക്കലയില്‍ ഭർത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു

SHARE THIS ON

തിരുവനന്തപുരം∙ വര്‍ക്കലയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല ആശാന്‍മുക്കിനു സമീപം കുന്നത്തുവിള വീട്ടില്‍ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരാണു മരിച്ചത്. തീകൊളുത്തിയ രാജേന്ദ്രന്‍ പൊള്ളലേറ്റു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ബിന്ദുവിനെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്. പൊള്ളലേറ്റ ബിന്ദുവും അമലും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. 

കുടുബപ്രശ്നങ്ങള്‍ കാരണം രാജേന്ദ്രനും ബിന്ദുവും എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിനു പുറത്തുനിന്നിരുന്ന മകള്‍ സാന്ദ്രയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചു.

വര്‍ക്കല അഗ്‌നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലേക്കു മാറ്റിയത്. പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!