KSDLIVENEWS

Real news for everyone

വയനാട്ടിൽ തിരച്ചിലിന് 40 ടീമുകൾ, 6 സോൺ; ചാലിയാർ കേന്ദ്രീകരിച്ച് 3 രീതിയിൽ പരിശോധന

SHARE THIS ON

മുണ്ടക്കൈ: വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഇന്ന് 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. 


വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന വീട്ടിൽ പരിശോധന നടത്തുന്ന രക്ഷാപ്രവർത്തകർ

സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തിരച്ചിൽ തുടങ്ങും. 40 കിലോമീറ്ററിൽ, ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും തിരച്ചിൽ നടത്തും. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും. കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് തിരയും.

25 ആംബുലൻസുകളെ ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കലക്ടർ പ്രത്യേക പാസ് നൽകും. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽനിന്നു ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തും. നിലവിൽ 6 നായകളാണ് തിരച്ചിലിൽ സഹായിക്കുന്നത്.  തമിഴ്നാട്ടിൽനിന്നു നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

error: Content is protected !!