സാലറി ചലഞ്ച്: നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും- പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ്. അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്).
സമസ്ത വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരമൊരുക്കണമെന്ന് സെറ്റോ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. അഞ്ചുദിവസത്തിൽ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണം. ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണമെന്നും ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും സെറ്റോ ആവശ്യപ്പെട്ടു.
ശമ്പളം ഒരു കാരണവശാലും തൊഴിൽദാതാവിന് നിർബന്ധപൂർവം പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സെറ്റോ ഘടക സംഘടനകൾ സജീവമായി പങ്കെടുക്കും. പ്രത്യേകം ഫണ്ട് ഇതിനായി വിനിയോഗിക്കും. നിശ്ചിത തുക സംഭാവന നൽകാനുള്ള ഓപ്ഷൻ ശമ്പള സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണം. ഇതിൽ മുഴുവൻ ജീവനക്കാരെയും അധ്യാപകരെയും പങ്കാളികളാക്കാൻ സർക്കാർ ശ്രമിക്കണമെന്നും സംഘടന നിർദേശിച്ചു.
അതേസമയം എല്ലാ സര്‍ക്കാര്‍ജീവനക്കാരും കുറഞ്ഞത് അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിര്‍ബന്ധമല്ലെങ്കിലും ആരുംവിട്ടുനില്‍ക്കരുതെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംഭാവന സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാരിന്റ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാം.

