കോട്ടയംകാരൻ ഓസ്ട്രേലിയയിൽ മന്ത്രി; തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ

ഈരാറ്റുപേട്ട(കോട്ടയം): ഓസ്‌ട്രേലിയൻ പ്രാദേശിക സർക്കാരിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മൂന്നിലവ് പുന്നത്താനിയിൽ ജിൻസൺ ആന്റോ ചാൾസാണ് നോർത്തേൺ ടെറിറ്ററി മന്ത്രിയായത്. ഭിന്നശേഷി, കലാ, സാംസ്കാരിക വകുപ്പുകളുടെ ചുമതലയാണ് ജിൻസണ്.
പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ സഹോദരപുത്രനാണ്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ സാൻഡേഴ്‌സൺ മണ്ഡലത്തിൽനിന്നാണ് ജിൻസൺ വിജയിച്ചത്. ലിബറൽ പാർട്ടി പ്രതിനിധിയാണ്. 2011-ൽ ഓസ്‌ട്രേലിയയിലെത്തിയ ജിൻസൺ നിലവിൽ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും ചാൾസ് ഡാർവിൻ സർവകലാശാലയിലെ ലക്ചററുമാണ്.
ഡാർവിൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയാണ്. ഡാർവിനിലെ ടോപ് എൻഡ് മെന്റൽ ഹെൽത്തിൽ ക്ലിനിക്കൽ കൺസൾട്ടന്റായി ജോലിചെയ്യുന്ന ചാലക്കുടി സ്വദേശിനി അനുപ്രിയയാണ് ഭാര്യ. എയ്മി കേയ്റ്റ്‌ലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവർ മക്കളാണ്. പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്‌സി ചാൾസിന്റെയും മകനാണ് ജിൻസൺ ആന്റോ ചാൾസ്.

