KSDLIVENEWS

Real news for everyone

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, ശശി മാതൃകാപരമായി പ്രവര്‍ത്തനം നടത്തുന്നു- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഇടത് എം.എല്‍.എ. പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍.

അന്‍വറിനെ കുറിച്ച് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ ഒരു കത്തയച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

പി. ശശി സി.പി.എം. സംസ്ഥാന സമിതി അംഗമാണ്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമില്ല.

അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ മാറ്റാനാകുന്നതല്ല അത്തരം ആളുകളെ.

അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. എന്നെ വഴിവിട്ട് സഹായിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. വഴിവിട്ട് നടക്കുന്നവര്‍ക്കേ അതിന്റെ ആവശ്യമുള്ളൂ. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ല. അന്‍വര്‍ വന്ന വഴി കോണ്‍ഗ്രസിന്റെ വഴിയാണ്.

തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്റെ മുന്‍കാല അനുഭവം വെച്ചാകും പ്രതിപക്ഷ നേതാവ് എനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടാകുക. ഞങ്ങള്‍ക്ക് അത്തരം ശീലമില്ല. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. പഴയകാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് ഓര്‍ക്കുന്നത് നന്നാകും. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എഴുതിയ ജയറാം പടിക്കലിന്റെ ജീവചരിത്രം എന്റെ പക്കലുണ്ട്. അദ്ദേഹത്തിന്റെ നേതാവിനും പാര്‍ട്ടിക്കും ചേര്‍ന്ന തൊപ്പി എന്റെ തലയില്‍ ചാര്‍ത്താന്‍ നോക്കേണ്ട.

അജിത് കുമാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് യുക്തമായ തീരുമാനം കൈക്കൊള്ളും. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗികൃത്യനിര്‍വ്വഹണത്തെ ബാധിക്കുന്ന കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടിയുണ്ടാകും.അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ടതാണ്.

പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുക എന്നതാണ് എപ്പോഴുമുള്ള നില. അന്‍വര്‍ പരാതി നല്‍കുന്നതിന് മുമ്പായി പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം പറഞ്ഞപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. മുന്‍വിധിയോടെ ഈ കാര്യത്തെ സമീപിക്കുന്നില്ല. അന്വേഷണ വിധേയമായി എസ്പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ ഒരുപോലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്ത് വന്നതിനാലാണ് നടപടി. ആരോപണ വിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്താണെന്നും തെളിവ് എന്താണെന്നും അന്വേഷിച്ച് കണ്ടെത്തുകയുമാണ് പ്രധാനം.

പോലീസ് സ്വര്‍ണക്കടത്ത് പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം. സംസ്ഥാനത്ത് പോലീസിന് നിര്‍ഭയമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പോലീസ്.

സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെട്ടവരും നിയമത്തിന്റെ കരങ്ങള്‍പ്പെട്ടവരും ഒരു തരത്തിലും സന്തുഷ്ടരായിരിക്കില്ലെന്ന് നമുക്കറിയാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസ് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ ചില വ്യക്തതകള്‍ വരുത്തുന്നുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോ സ്വര്‍ണം, 2023-ല്‍ 61 കേസുകളില്‍ 48.7 കിലോ സ്വര്‍ണം, ഈവര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. മൂന്ന് വര്‍ഷമെടുത്താല്‍ 147.79 സ്വര്‍ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 124.47 കിലോ സ്വര്‍ണമാണ്. 2020-മുതല്‍ സംസാഥനത്താകെ 122.5 കോടി രൂപയുടെ ഹവാല പണവും പിടികൂടി. അതില്‍ 87.22 കോടി മലപ്പുറത്ത് നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാല പണവും വരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണ്. അതൊരുവിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ പോലീസിനെ പിന്‍മാറ്റണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കട്ടെ. ആരോപണം വന്നാല്‍ അത് ഗൗരവമായി പരിശോധിക്കുക തന്നെ ചെയ്യും. അതിന്റെ പേരില്‍ ഇനി കേരളത്തില്‍ സ്വര്‍ണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാനാകില്ല-മുഖ്യമന്ത്രി പറഞ്ഞു.

ആ സമീപനം സ്വീകരിക്കുന്നത് പി.വി.അന്‍വറാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നല്‍കി. ‘എന്താണ് ഇതുമായി മനസ്സിലാക്കേണ്ടത് അതാണ് നാം കാണേണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ല.

മുഖ്യമന്ത്രി എന്ന കസേരയില്‍ ഇരുന്ന് അദ്ദേഹം എനിക്ക് തന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. താനൊരു ഒരു പാര്‍ട്ടിക്കാരനാണെന്നും കമ്മ്യൂണിസ്റ്റ് എം.എല്‍.എ. ആണെന്നുമുള്ള ബോധം അന്‍വറിനുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നം പാര്‍ട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു. അതിന് ശേഷമായിരുന്നു പരസ്യ നടപടികളിലേക്ക് സാധാരണ നിലയില്‍ പോകേണ്ടത്. സാധാരണ നിലയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കേണ്ട നടപടിയല്ല അദ്ദേഹം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!