ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ വാഹനമോടിച്ചത് 220 കിലോമീറ്റർ സ്പീഡിൽ! 11 ലക്ഷം രൂപ പിഴ, വാഹനം പിടിച്ചെടുത്തു, കൂടെ മറ്റൊരു പണിയും

“ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ 220 കിലോമീറ്റർ വേഗത്തിൽ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്. വാഹനം പിടിച്ചെടുക്കുകയും വാഹനമോടിക്കുന്നയാൾക്ക് 50,000 ദിർഹം പിഴയും ചുമത്തിയതായി ദുബൈ പൊലിസ് അറിയിച്ചു. തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അമിത വേഗത്തിൽ വാഹനം ഓടുന്നതിന്റെ വീഡിയോ ദുബൈ പൊലിസ് പുറത്തുവിട്ടു. ഈ വീഡിയോയിൽ കാറിൻ്റെ ഡാഷ്ബോർഡ് കാണിക്കുന്നുണ്ട്. ഇതിൽ വാഹനം മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് നീങ്ങുന്നതെന്ന് സ്പീഡോമീറ്റർ വ്യക്തമായി സൂചിപ്പിക്കുന്നു.
ദൃശ്യങ്ങൾ ഡ്രൈവറുടെ സീറ്റിൽ നിന്ന് എടുത്തതാണെന്ന് വ്യക്തമായതിനാൽ, വാഹനം ഓടിക്കുബോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അത് കനത്ത പിഴ ചുമത്താവുന്ന മറ്റൊരു ഗുരുതരമായ ലംഘനമായതിനാൽ ഇതിൽ തുടർനനടപടി ഉണ്ടാകും. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതിനാൽ ബാക്കി കാര്യങ്ങൾ അവിടെ നിന്നാകും തീരുമാനിക്കുക.
നിരുത്തരവാദപരമായ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് ദുബൈ പൊലിസ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ മനഃപൂർവ്വം ലംഘിക്കുന്നവരെയും അവരുടെ സ്റ്റണ്ടുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവരെയും ദുബൈ പൊലിസ് നിരീക്ഷിച്ച് വരികയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളുടെ അടിസ്ഥാനത്തിൽ നിരവധി നിയമലംഘകരെ ഇതിനകം പിടികൂടിയിട്ടുണ്ട്. മഴയത്ത് കാറുകൾ ഒഴുകി നടക്കുമ്പോൾ ചിത്രീകരിച്ചവരും രണ്ട് ചക്രങ്ങളിൽ എസ്യുവി ഓടിക്കുന്നവരും ഇത്തരത്തിൽ പിടിയിലായിട്ടുണ്ട്.
അമിതവേഗത യുഎഇയിൽ ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണ്. 3,000 ദിർഹം വരെ പിഴ ചുമത്താം. അശ്രദ്ധമായി വാഹനമോടിച്ച് വാഹനം പിടിച്ചെടുത്താൽ ഉടമ 50,000 ദിർഹം പിഴയും അടയ്ക്കേണ്ടി വരും.”

