യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകിയാൽ ജീവനക്കാർക്കെതിരെ നടപടി: റെയിൽവേ

ന്യൂഡൽഹി: തീവണ്ടിസർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന ജീവനക്കാർക്കെതിരേ ശക്തമായ നടപടിയുമായി റെയിൽവേ ബോർഡ്.
ഇക്കാര്യം വിശദീകരിച്ച് 17 സോണുകൾക്കും റെയിൽവേ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും യാത്രക്കാർക്ക് തീവണ്ടിസർവീസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്.
റെയിൽവേ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ജീവനക്കാരായിരിക്കും ഉത്തരവാദികളെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.
തീവണ്ടികളിലെ ടിക്കറ്റ് നില, ഓടുന്ന സമയം, കോച്ചുകളുടെ ക്രമം എന്നിവസംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി ലഭിക്കണം. പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേ ബോർഡുകൾ നാഷണൽ െട്രയിൻ എൻക്വയറി സംവിധാനവുമായി ബന്ധിപ്പിക്കണം. റെയിൽവേ സ്റ്റേഷനുകളിലെ വിവരകേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. പഴയ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

