ഇറാനിലെ വ്യോമാക്രമണം: വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍, വിമാനം പറത്തിയവരില്‍ വനിതാ പൈലറ്റുമാരും

തേൽ അവീവ്: കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം അറിയിച്ചത്.
വനിതാ പൈലറ്റുമാർ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു.
ഇറാനില്‍ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങളാണ് വനിതകള്‍ നിയന്ത്രിച്ചത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഐ.ഡി.എഫ്. വനിതാ പൈലറ്റുമാർ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആരുടേയും മുഖം വ്യക്തമാക്കാതെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇസ്രയേലിനെതിരെ ഇറാൻ ഈ മാസം ആദ്യം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. സൈനികകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രിസിഷൻ ആക്രമണമാണ് ഇസ്രയേല്‍ ഇറാനെതിരെ നടത്തിയത് എന്നാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഇറാൻ, സിറിയ, ഇറാഖ് എന്നീരാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതകള്‍ മൂന്ന് ദിവസം പൂർണമായി അടച്ചിരുന്നു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് ഇറാൻ പ്രതികരിച്ചത്. എന്നാല്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. തങ്ങള്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇറാൻ പറയുന്നത്. പ്രകോപനം തുടർന്നാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ ഇറാന് മുന്നറിയിപ്പ് നല്കി.

