മെസ്സിയും റൊണാള്‍ഡോയുമില്ല, ഫുട്ബോള്‍ ചരിത്രത്തില്‍ പുതുയുഗപ്പിറവി; ബാലണ്‍ ദ്യോറില്‍ വിനീഷ്യസിന്റെ മുത്തം?

ഇരുപത് വർഷത്തിനിടയില്‍ മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ബാലണ്‍ ദ്യോർ അന്തിമ പട്ടിക. ആർക്കായിരിക്കും ഇത്തവണ പുരസ്കാരം എന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം.
2003-ന് ശേഷം ആദ്യമായാണ് അർജന്റീനയുടെ ലയണല്‍ മെസ്സിയോ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. ഇതിനിടയില്‍ മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലണ്‍ ദ്യോർ നേടി.
രണ്ടുപതിറ്റാണ്ടിനുശേഷം മെസ്സിക്കും റൊണാള്‍ഡോയ്ക്കും ചുറ്റുമായിരുന്നു ബാലണ്‍ ദ്യോർ കറങ്ങിയത്. ഇരുവരുമില്ലാത്ത പട്ടികയ്ക്കൊടുവില്‍ പുതിയ അവകാശിയുണ്ടാവുമ്ബോള്, ഫുട്ബോളില്‍ പുതിയ യുഗത്തിന്റെ തുടക്കം കൂടിയാവുമത്. തിങ്കളാഴ്ച രാത്രി 1.15-ന് പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ്, ഇംഗ്ലീഷുകാരനായ ജൂഡ് ബെല്ലിങ്ഹാം, ഫ്രഞ്ചുകാരനായ കിലിയൻ എംബാപ്പെ, മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട്, ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, അർജന്റീനക്കാരനായ ഇന്റർമിലാൻ താരം ലൗട്ടാറോ മാർട്ടിനെസ് എന്നിവരാണ് പുരസ്കാരത്തിന് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നവർ. 24-കാരനായ വിനീഷ്യസ് റയലിനായി കഴിഞ്ഞ സീസണില്‍ 24 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. ചാമ്ബ്യൻസ് ലീഗ് ഫൈനലിലും റയലിനായി സ്കോർ ചെയ്തു.
വനിതകളില്‍ ബാഴ്സ താരം എയ്റ്റാന ബോണ്‍മാറ്റി, ബാഴ്സയുടെതന്നെ കോളിൻ ഹാൻസെൻ, ലിയോണിന്റെ കാഡിദിയാറ്റു ഡിയാനി എന്നിവരാണ് രംഗത്ത്. ഇത്തവണ പുരുഷ-വനിത വിഭാഗങ്ങളില്‍ പരിശീലകർക്കും പുരസ്കാരം നല്‍കുന്നുണ്ട്.

