എം ശിവശങ്കറിനെ എൻഫോസ്മെന്റ് അറസ്റ്റ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 7 മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉച്ചയോടെയാണ് എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തിച്ചത്്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടി മാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചതിന് ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. സ്വര്‍ണക്കടത്ത് അന്വേഷിച്ചിരുന്ന കസറ്റംസ് ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിട്ടുണ്ട്. ഇഡി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന് ശിവശങ്കര്‍ സഹായം ചെയ്തെന്ന വാദം തള്ളാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സ്വ്പന അടക്കം ഉള്ളവരുമായി ഇടപെടുമ്ബോള്‍ ശിവശങ്കര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
ശിവശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണ്. സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴികള്‍ ശിവശങ്കറിന് എതിരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ പുറത്തുവരൂ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണെന്ന അന്വേഷണ ഏജന്‍സികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി

