ടാറ്റാ കോവിഡ് ആശുപത്രി തുറന്നു ; ആദ്യദിനം ആറുപേർ

പൊയ്‌നാച്ചി: തെക്കിൽ ഗ്രാമത്തിൽ ടാറ്റ നിർമിച്ച കോവിഡ് ആസ്പത്രി തുറന്നു. ആദ്യദിവസം അഞ്ച് പുരുഷൻമാരെയും ഒരു സ്ത്രീയെയുമാണ് പ്രവേശിപ്പിച്ചത്. ആറുപേരും ബുധനാഴ്ച പോസിറ്റീവായവരാണ്. ഇവർ ജീവിതശൈലീരോഗങ്ങളുള്ള ബി കാറ്റഗറിയിൽപ്പെടുന്ന കോവിഡ് ബാധിതരാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഫസ്റ്റ് ലൈൻ സെന്റർ എന്നനിലയിലാണ് ആസ്പത്രിയുടെ പ്രവർത്തനം തുടങ്ങിയത്.
ബുധനാഴ്ച രാവിലെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ്, കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ ജില്ലാ നോഡൽ ഓഫീസർ ഡോ. റിജിത് കൃഷ്ണൻ, ടാറ്റാ ആസ്പത്രിയുടെ സ്പെഷ്യൽ ഓഫീസർ ഡോ. കെ. കുഞ്ഞിരാമൻ, എച്ച്.ആർ.വിഭാഗം നോഡൽ ഓഫീസർ ഡോ. പ്രസാദ് തോമസ് തുടങ്ങിയവർ ആസ്പത്രിയിലെത്തി. സ്പെഷ്യൽ ഓഫീസർ ഉൾപ്പെടെ രണ്ട് ഡോക്ടർമാരാണ് ഇവിടെ ഉള്ളത്. ജനറൽ ആസ്പത്രിയിൽനിന്നും കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിൽനിന്നുമായി 12 നഴ്‌സുമാരെയും എട്ട് ശുചീകരണ തൊഴിലാളികളെയും ഇവിടത്തേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും ബുധനാഴ്ചയും തീരുമാനമായില്ല

