183 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേല്‍; ബന്ദികളെ വിട്ടയക്കുന്നത് ഇത് നാലാം തവണ

ജറുസലേം: ഗാസയിലെ വെടിനിർത്തല്‍ കരാറിന് കീഴില്‍ ഇസ്രയേല്‍ 183 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നുവെന്ന് പലസ്തീനിയൻ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വെടിനിർത്തല്‍ കരാറിന് ശേഷം ഇത് നാലാമത്തെ തവണയാണ് ബന്ദികളെ വിട്ടയക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്ത കണക്കിന്റെ ഇരട്ടിയാണിത്.
ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 90 തടവുകാരെ മോചിപ്പിക്കുന്നുവെന്ന് മുമ്ബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നത്. നാളെ മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പുതുക്കിയ എണ്ണം 183 ആണെന്ന് ഫലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് വക്താവ് അമാനി സരഹ്‌നെ വെള്ളിയാഴ്ച പറഞ്ഞു.
ശനിയാഴ്ച റിലീസ് ചെയ്യേണ്ട ആളുകളുടെ പേരുകളുടെ രണ്ട് വ്യത്യസ്ത പട്ടികകള്‍ വൃത്തങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് മുമ്ബ് അറസ്റ്റിലായ 72 തടവുകാരാണ് ആദ്യത്തെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളുന്നത്. പലസ്തീനില്‍ യുദ്ധം തുടങ്ങിയ സമയത്ത് തടവിലാക്കപ്പെട്ട 111 പേരാണ് രണ്ടാമത്തെ ലിസ്റ്റിലുള്ളത്.
ജനുവരി 19 നാണ് വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നത്. നീണ്ട 15 മാസത്തിനു ശേഷമാണ് തടവുകാരെയെല്ലാം മോചിപ്പിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പലസ്തീൻ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.

