ചാംപ്യൻസ് ട്രോഫി ഫൈനൽ തോറ്റാല്‍ രോഹിത് ആ പ്രഖ്യാപനം നടത്തും; ജയിച്ചാലും നിർണായക മാറ്റം വരും!

ദുബായ്: ചാംപ്യൻസ് ട്രോഫി വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നു റിപ്പോർട്ടുകൾ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റാൽ രോഹിത് കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന നിർണായക സൂചന ലഭിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചാംപ്യൻസ് ട്രോഫി ഫൈനല്‍.
വിരമിക്കാനുള്ള തീരുമാനമുണ്ടായാൽ രോഹിത് ശർമ അതു സ്വന്തമായി എടുക്കുന്നതാകും. ഇന്ത്യൻ ക്യാപ്റ്റനുമേൽ ടീം മാനേജ്മെന്റിൽനിന്ന് യാതൊരു സമ്മർദവും ഇക്കാര്യത്തിൽ ഉയര്‍ന്നിട്ടില്ല. ഇനി ഇന്ത്യ ചാംപ്യൻസ് ട്രോഫി വിജയിച്ചാൽ രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ ആൾക്കായി വഴിയൊരുക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഹാർദിക് പാണ്ഡ്യയോ, ശുഭ്മൻ ഗില്ലോ ഏകദിനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനാകും. രോഹിത് ഏതാനും വർഷങ്ങൾകൂടി താരമായി മാത്രം ഏകദിന ടീമിൽ കളിക്കുകയും ചെയ്യും.
ബോർഡർ– ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. 2027 ലെ ഏകദിന ലോകകപ്പാണ് ഇനി വരാനുള്ള പ്രധാന ഐസിസി ടൂർണമെന്റ്. ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ പുതിയ ക്യാപ്റ്റൻ വന്നാലും തയാറെടുക്കാൻ ഇന്ത്യയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കുമെന്നു ചുരുക്കം. പക്ഷേ രോഹിത് ഒഴിച്ചിടുന്ന ഓപ്പണിങ് ബാറ്ററുടെ സ്ഥാനത്തേക്കു മികച്ചൊരു താരത്തെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ട്വന്റി20 ലോകകപ്പ് കിരീടം കഴിഞ്ഞ വർഷം നേടിയതിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിനൊപ്പം സീനിയർ താരങ്ങളായ വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിച്ചു. ചാംപ്യൻസ് ട്രോഫിക്കും ഐപിഎല്ലിനും ശേഷം ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര കളിക്കാനുള്ളത്.

