സൂക്ഷ്മാണുക്കൾ മരുന്നുകളെ പ്രതിരോധിക്കുന്നു; 2022-ൽ ലോകത്താകെ മരിച്ചത് 30 ലക്ഷം കുട്ടികൾ

ആന്റിമൈക്രോബിയൽ പ്രതിരോധം കാരണം ലോകമെമ്പാടും ദശലക്ഷക്കണക്കിന് മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയോട് മരുന്നുകൾ പ്രതികരിക്കുന്നത് ഇല്ലാതാകുന്നതാണ് ഈ വിഷയത്തിലേക്ക് നയിക്കുന്നത്. ആൻറിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധ മൂലം 2022-ൽ മാത്രം 30 ലക്ഷം കുട്ടികൾ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേയും ക്ലിന്റൺ ഹെൽത്ത് ആക്‌സസ് ഇനിഷ്യേറ്റീവിലെയും വിദഗ്ധരാണ് ഈ റിപ്പോർട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ആഫ്രിക്കയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ജനങ്ങളെയാണ് വിഷയം കൂടുതൽ ബാധിച്ചിരിക്കുന്നത്.
ബാക്ടീരിയ ഉൾപ്പെടെയുള്ളവ മരുന്നുകളോട് പ്രതിരോധം തീർക്കുന്നതും സാധാരണ അണുബാധകൾ പോലും ചികിത്സിക്കാനാകാത്ത സാഹചര്യമാണ് എഎംആർ ചില സന്ദർഭങ്ങളിൽ അണുബാധയെ ചികിത്സിക്കാൻ പോലും സാധിക്കാതെയാകുന്നു. ഈ വിഷയം ആരോഗ്യസംവിധാനത്തെ ബാധിക്കുന്നതിലും മരണത്തിന് കാരണമാകുന്നതിലും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടിണ്ട്.
മൂന്ന് വർഷത്തിനിടെ എഎംആർ മൂലമുള്ള ശിശുമരണങ്ങളിൽ പത്തിരട്ടി വർധനവ് രേഖപ്പെടുത്തിയതായാണ് ഗവേഷകർ പറയുന്നത്. ന്യുമോണിയ മുതൽ ശസ്ത്രക്രിയാനന്തര അണുബാധകൾക്ക് വരെ ഉപയോഗിക്കുന്നതാണ് ആൻറിബയോട്ടിക്കുകൾ. എന്നാൽ, ഇവയുടെ എളുപ്പത്തിലുള്ള ലഭ്യത കാരണം ആളുകൾ ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കുന്നു. ഇത്തരം ദുരുപയോഗങ്ങൾ കാരണം ബാക്ടീരിയകൾ മരുന്നിനോട് പ്രതിരോധം തീർക്കുന്നു. ഇതോടെ, സൂക്ഷ്മാണുക്കൾ പരിണമിക്കുകയും മരുന്നുകൾ ഇത്തരം സൂക്ഷ്മാണുക്കളിൽ പ്രവർത്തിക്കാതാകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
2022-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രം 7,52,000-ത്തിലധികം കുട്ടികളാണ് എഎംആറുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചത്. ആഫ്രിക്കയിലാകട്ടെ, 6,59,000 കുട്ടികളും ഈ കാരണത്താൽ മരണത്തിന് കീഴടങ്ങി.

