KSDLIVENEWS

Real news for everyone

ഇന്ത്യയുടെ അന്ത്യശാസനം: അട്ടാരി അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കു മടങ്ങി നിരവധിപ്പേർ

SHARE THIS ON

ചണ്ഡിഗഡ്: എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെ അട്ടാരിയിലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിലൂടെ നിരവധി കുടുംബങ്ങൾ പാക്കിസ്ഥാനിലേക്കു മടങ്ങി. കുറച്ചുനാളത്തേക്കുകൂടി വീസയുണ്ടായിട്ടും സന്ദർശനം ചുരുക്കിയാണ് അപ്രതീക്ഷിത മടക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ എതിർത്തും സമാധാനത്തിനും സൗഹൃദത്തിനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുമാണ് ഇവർ തിരികെ യാത്രയായത്. പാക്കിസ്ഥാൻ സന്ദർശിക്കാൻ വീസയുള്ള ചില ഇന്ത്യൻ പൗരന്മാരും ഇവിടെ എത്തിയിരുന്നു. അതിർത്തി അടച്ചുവെന്നത് അറിയാതെ എത്തിയവരുമുണ്ടായിരുന്നു. 90 ദിവസത്തേക്കും 45 ദിവസത്തേക്കും വീസ ലഭിച്ചവർ വരെ ഇന്നു തിരിച്ചുപോകാൻ എത്തിയവരിൽ ഉണ്ടായിരുന്നു.

പഹൽഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സുരക്ഷാ കാബിനറ്റ് സമിതിയാണ് (സിസിഎസ്) ഇന്ത്യ–പാക്ക് അതിർത്തി പൂർണമായും അടയ്ക്കാൻ തീരുമാനമെടുത്തത്. വീസയും സാധുവായ രേഖകളുമുള്ളവർക്ക് മേയ് ഒന്നിനുള്ളിൽ അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കു തിരികെ പോകാമെന്നും അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആളുകൾ അതിർത്തിയിലേക്കെത്തിയത്. അതിനിടെ, പാക്ക് പൗരന്മാർക്കുള്ള വീസ സേവനവും ഇന്ത്യ നിർത്തിവച്ചു.

നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ചവരുടെയും വീസ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പാക്ക് പൗരന്മാർക്ക് ഇനി വീസ നൽകില്ല. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരും മടങ്ങണം. രാജ്യം വിടാൻ ഇവർക്ക് ഒരാഴ്ചയാണു സമയം നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!