ഇന്ന് വൈകുന്നേരം 4 മണി മുതല്‍ 3 വട്ടം 30 സെക്കന്റ് സൈറണ്‍ , 4.28ന് വീണ്ടും സുരക്ഷിത സൈറണ്‍; അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍ കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നടക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വൈകുന്നേരം നാല് മണിക്കാണ് മോക് ഡ്രില്‍ ആരംഭിക്കുന്നത്. നാല് മണി മുതല്‍ 30 സെക്കൻഡ് അലേർട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേല്‍ക്കുന്ന ഇടങ്ങളിലും, കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര നിർദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്നാണ് നിർദേശം. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കൻഡ് മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് സൈറണുകള്‍ പ്രവർത്തിപ്പിക്കുന്നത്. അതേസമയം മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുണം.
മാധ്യമങ്ങള്‍ എല്ലാ ജില്ലയിലേയും സൈറണുകള്‍ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കും, 4.30നും ഇടയില്‍ സ്പെഷ്യല്‍ ക്ലാസ്, ട്യൂഷൻ സെൻറർ, കായിക വിനോദ ക്ലാസുകള്‍ എന്നിവയില്‍ പഠിക്കുന്ന കുട്ടികള്‍ അതാത് സ്ഥാപനങ്ങള്‍ക്ക് ഉള്ളില്‍ തന്നെ തുടരണം എന്ന് അഭ്യർഥിക്കുന്നു.

