KSDLIVENEWS

Real news for everyone

ഓപ്പറേഷന്‍ റിഡില്‍ മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ; പാകിസ്താനെ വിറപ്പിച്ച ഇന്ത്യന്‍ സൈനിക നടപടികള്‍

SHARE THIS ON

ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഒമ്പത് സ്ഥലങ്ങളില്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിക്ക് ഇന്ത്യ നല്‍കിയ പേര്. പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ഏറ്റവും അനുയോജ്യമായ പേര്. പഹല്‍ഗാമിലെ താഴ്വരയില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഓപ്പറേഷന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരഞ്ഞെടുത്തതാണെന്നും പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി ഇതിനെ കാണാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതിലൂടെ ഇന്ത്യ ഒരു ശ്രദ്ധേയമായ മാറ്റം വരുത്തിയിരിക്കുന്നു, സൈനിക ശക്തിയുടെ പ്രകടനത്തില്‍നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിലേക്ക്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്.

പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ഏതാണ്ട് എല്ലാ സൈനിക നടപടികള്‍ക്കും പരമ്പരാഗത സൈനിക പേരുകളായിരുന്നു നല്‍കിയിരുന്നത്. ആത്മവിശ്വാസം വളര്‍ത്താനും രാജ്യത്തിന്റെ ശക്തിയുടെ സന്ദേശം നല്‍കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു ഇവ. ചിലപ്പോള്‍ ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താനായിരുന്നു പേരുകള്‍ തിരഞ്ഞെടുത്തിരുന്നത്. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുപോലും പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ റിഡില്‍ (Operation Riddle), ഓപ്പറേഷന്‍ എബ്ലേസ് (Operation Ablaze), ഓപ്പറേഷന്‍ കാക്ടസ്-ലില്ലി (Operation Cactus-Lily), ഓപ്പറേഷന്‍ ട്രൈഡന്റ് (Operation Trident), ഓപ്പറേഷന്‍ പൈത്തണ്‍ (Operation Python) , ഓപ്പറേഷന്‍ മേഘദൂത് (Operation Meghdoot) ഓപ്പറേഷന്‍ വിജയ് (Operation Vijay), ഓപ്പറേഷന്‍ സഫേദ് സാഗര്‍ (Operation Safed Sagar), ഓപ്പറേഷന്‍ ബന്ദര്‍ ( Operation Bandar) തുടങ്ങിയ പേരുകളാണ് മുന്‍കാലങ്ങളില്‍ പാകിസ്താനെതിരായ സൈനിക നടപടികളില്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ ഉപയോഗിച്ചത്.

ഓപ്പറേഷന്‍ റിഡില്‍ (1965 ഇന്ത്യ-പാക് യുദ്ധം): 1965-ല്‍ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍, ഗ്രാന്‍ഡ് സ്ലാം എന്നീ രഹസ്യനാമങ്ങളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ മറുപടിയായിരുന്നു ഓപ്പറേഷന്‍ റിഡില്‍. നിയന്ത്രണരേഖ (എല്‍ഒസി) ലംഘിച്ച് പാകിസ്താന്‍ ജമ്മു കശ്മീരില്‍ പ്രവേശിച്ചപ്പോള്‍, 1965 സെപ്റ്റംബര്‍ 6-ന് ലാഹോറും കസൂറും ലക്ഷ്യമാക്കി ഇന്ത്യ ഓപ്പറേഷന്‍ ആരംഭിച്ചു.

ഓപ്പറേഷന്‍ എബ്ലേസ് (1965 ഇന്ത്യ-പാക് യുദ്ധം): 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഓപ്പറേഷന്‍ എബ്ലേസും. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പ്രതിരോധ തന്ത്രമെന്ന നിലയിലാണ് ഓപ്പറേഷന്‍ എബ്ലേസ് ആരംഭിച്ചത്. 1965 ഏപ്രിലില്‍ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍, പ്രത്യേകിച്ച് റാന്‍ ഓഫ് കച്ച് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ മുന്‍കരുതല്‍ സൈനിക വിന്യാസ പദ്ധതിയായിരുന്നു ഇത്. നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിച്ചില്ലെങ്കിലും വലിയ തോതിലുള്ള സൈനിക വിന്യാസം രാജ്യത്തിന്റെ വ്യക്തമായ മുന്നൊരുക്കമായിരുന്നു. 1965 ഓഗസ്റ്റില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൈനിക തയ്യാറെടുപ്പുകള്‍ക്ക് ഈ ഓപ്പറേഷന്‍ കളമൊരുക്കി.

ഓപ്പറേഷന്‍ കാക്ടസ് ലില്ലി (1971 ഇന്ത്യ-പാക് യുദ്ധം): 1971-ലെ ഇന്തോ-പാക് യുദ്ധസമയത്തെ നിര്‍ണായകമായ ഓപ്പറേഷനായിരുന്നു ഓപ്പറേഷന്‍ കാക്ടസ് ലില്ലി. ‘മേഘ്ന ഹെലി ബ്രിഡ്ജ്’ എന്നും മേഘ്ന ക്രോസിങ് എന്നും ഈ ഓപ്പറേഷന്‍ അറിയപ്പെടുന്നു.മേഘ്ന നദി കടന്ന്, അഷുഗഞ്ച്/ഭൈരബ് ബസാറിലെ പാകിസ്താന്‍ ശക്തികേന്ദ്രം മറികടന്ന് ധാക്കയിലെത്താന്‍ ഇന്ത്യന്‍ കരസേനയും ഇന്ത്യന്‍ വ്യോമസേനയും ചേര്‍ന്നാണ് ഇത് നടത്തിയത്. ദൗത്യം ഇന്ത്യയുടെ ഉജ്ജ്വലമായ വിജയത്തില്‍ അവസാനിച്ചു. ഇത് 1971-ല്‍ ബംഗ്ലാദേശ് രൂപീകരണത്തിന് വഴിവച്ചു.

ഓപ്പറേഷന്‍ ട്രൈഡന്റ്, ഓപ്പറേഷന്‍ പൈത്തണ്‍ (1971 ഇന്ത്യ-പാക് യുദ്ധം): 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് പാകിസ്താന്റെ തുറമുഖ നഗരമായ കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന നടത്തിയ രണ്ട് ഓപ്പറേഷനുകളായിരുന്നു ഓപ്പറേഷന്‍ ട്രൈഡന്റ്, ഓപ്പറേഷന്‍ പൈത്തണ്‍ എന്നിവ. പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യത്തെ നാവിക ആക്രമണം ഓപ്പറേഷന്‍ ട്രൈഡന്റ് എന്നറിയപ്പെട്ടു. 1971 ഡിസംബര്‍ നാല് അഞ്ച് തീയതികളിലാണ് ഇത് നടന്നത്. 4-ന് രാത്രിയിലാണ് ഓപ്പറേഷന്‍ ട്രൈഡന്റ് ആരംഭിച്ചത്.ഇന്ത്യന്‍ നാവികസേന കറാച്ചിയില്‍ ഒരു മിന്നലാക്രമണം നടത്തി. അതിന്റെ ഫലമായി ഒട്ടേറെ പാകിസ്താന്‍ കപ്പലുകള്‍ മുങ്ങുകയും കറാച്ചിയിലെ തുറമുഖ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. മേഖലയില്‍ യുദ്ധത്തില്‍ കപ്പല്‍വേധ മിസൈലുകളുടെ ആദ്യ ഉപയോഗം കണ്ടത് ഓപ്പറേഷന്‍ ട്രൈഡന്റിലാണ്. ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ ഉജ്ജ്വലമായ വിജയത്തിലാണ് അവസാനിച്ചത്.

ഓപ്പറേഷന്‍ മേഘ്ദൂത് (സിയാച്ചിന്‍ സംഘര്‍ഷം): ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും ഉയരത്തിലുള്ളതുമായ സൈനിക നടപടികളിലൊന്നായിരുന്നു ഓപ്പറേഷന്‍ മേഘദൂത്. 1984 ഏപ്രിലില്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ പിടിച്ചെടുക്കുന്നതിനായാണ് ഇന്ത്യന്‍ കരസേന ഓപ്പറേഷന്‍ മേഘദൂത് എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. ഗ്ലേസിയര്‍ കൈവശപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളെ മുന്‍കൂട്ടി തടയുക എന്നതായിരുന്നു ഈ സൈനിക നടപടിയുടെ ലക്ഷ്യം. കഠിനമായ കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രദേശവും ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ സൈനികര്‍ വിജയകരമായി ഗ്ലേസിയറിന്മേല്‍ നിയന്ത്രണം സ്ഥാപിച്ചു, അത് ഇന്നും ഇന്ത്യയുടെ നിയന്ത്രണത്തില്‍ തുടരുന്നു.

ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ സഫേദ് സാഗര്‍ (1999 കാര്‍ഗില്‍ യുദ്ധം): കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ 1999 മെയ് മാസത്തില്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ച സൈനിക നടപടിയുടെ രഹസ്യനാമമായിരുന്നു ഓപ്പറേഷന്‍ വിജയ്. പാകിസ്താന്‍ സൈനികരും തീവ്രവാദികളും കാര്‍ഗില്‍ മേഖലയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി. ഇത് രക്തരൂക്ഷിതമായ സംഘട്ടനത്തിലേക്ക് നയിച്ചു. വ്യോമസേനയുടെ പിന്തുണയോടെ ഇന്ത്യന്‍ കരസേന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്താന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കുകയും നിര്‍ണായക സ്ഥാനങ്ങള്‍ ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന്റെ രഹസ്യനാമമായിരുന്നു ഓപ്പറേഷന്‍ സഫേദ് സാഗര്‍. 1971-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിനുശേഷം ഈ മേഖലയില്‍ വ്യോമശക്തിയുടെ ആദ്യത്തെ വലിയ തോതിലുള്ള ഉപയോഗമായിരുന്നു ഇത്.

പേരിടാത്ത ഓപ്പറേഷന്‍ (2016 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍): ഉറി ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ പ്രത്യേക സേന നടത്തിയ ഈ ഓപ്പറേഷന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ എന്നല്ലാതെ പ്രത്യേക പേരൊന്നും നല്‍കിയിട്ടില്ല. പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള തീവ്രവാദ ലോഞ്ച് പാഡുകളാണ് ഇത് ലക്ഷ്യമിട്ടത്.

ഓപ്പറേഷന്‍ ബന്ദര്‍ (2019 ബാലാക്കോട്ട് വ്യോമാക്രമണം): 2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ജെയ്ഷെ-മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികരണമായിരുന്നു ഓപ്പറേഷന്‍ ബന്ദര്‍. ഓപ്പറേഷന്‍ ബന്ദര്‍ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തുകയും നിരവധി തീവ്രവാദികളെ വധിക്കുകയും ചെയ്തു. 1971-ന് ശേഷം നിയന്ത്രണരേഖ കടന്നുള്ള ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!