അഭിഭാഷകയെ ക്രൂരമായി മർദിച്ചു; സീനിയർ അഭിഭാഷകനെതിരേ പരാതി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ചതെന്നാണ് പരാതി. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മര്‍ദ്ദിച്ചത്. ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറയുന്നു.
അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകൻ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു. ഓഫിസില്‍ കയറി അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ അനുവദിക്കില്ലെന്ന് ബാര്‍ അസോസിയേഷന് സെക്രട്ടറി ജി. മുരളീധരന് പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്നത് അഭിഭാഷകന്റെ പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ഷൈന്‍ പറയുന്നു. ശ്യാമിലി ജോലിക്ക് എത്തിയതിനുശേഷം മാത്രം ഇതുവരെ എട്ടോളംപേരെ അഭിഭാഷകന് പുറത്താക്കി. ഇത്തരത്തില്‍ തലേദിവസം വിളിച്ച് ശ്യാമിലിയോട് ജോലിക്ക് വരേണ്ട എന്ന് അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് സ്ഥാപനത്തിലെത്തിയ ശ്യാമിലി തന്നെ എന്തുകൊണ്ട് പുറത്താക്കി എന്ന് തിരക്കി. ‘അത് നിന്നോട് പറയേണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞാണ് ശ്യാമിലിയെ അഭിഭാഷകന് മര്‍ദ്ദിച്ചതെന്ന് ഭര്‍ത്താവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, രണ്ട് ജൂനിയര്‍ വക്കീലന്മാര് തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഇത് ചോദ്യം ചെയ്യവേ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് യുവതിയെ മര്‍ദ്ദിച്ചതെന്നുമാണ് അഭിഭാഷകന് ബെയ്ലിന്റെ പ്രതികരണം.
യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ഇവരെ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് വിവരം.

