കാലവര്‍ഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ*

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടല്‍, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തില്‍ മെയ് 15,18,19 തീയതികളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടല്‍, വടക്കൻ ആൻഡമാൻ കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്.
തെക്കൻ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍, ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതില്‍ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

