കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം തീരത്തേക്കും; ഉള്ളിലുള്ള വസ്തുക്കൾ വെള്ളത്തിലേക്ക്

തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പോലീസ് അറിയിച്ചു..
വർക്കല ഇടവ മാന്ത്ര ഭാഗത്ത് തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് അടിഞ്ഞത്. പുലർച്ചെ മൂന്നുമണിയോടെയാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് കണ്ടെയ്നർ കണ്ടത്. ശക്തമായ തിരമാലകളിൽ കണ്ടെയ്നർ തകർന്ന് ഉള്ളിലുള്ള വസ്തുക്കൾ വെള്ളത്തിലേക്ക് ഒഴുകിപ്പോയി.
തുടർന്ന് വർക്കല ഓടയം ബീച്ചിന് സമീപം തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. ഈ കണ്ടെയ്നറിൽ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടർന്നിട്ടുണ്ട്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതർപ്പണത്തിനായി എത്തുന്നത്.

