ബേവിഞ്ചയിൽ ദേശീയപാത തകര്‍ന്ന സംഭവം; മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് പണികിട്ടി, പുതിയ ടെണ്ടറുകളിൽ നിന്ന് വിലക്കി, ഒമ്പതു കോടി പിഴ

കാസർകോട്: ബേവിഞ്ചയിൽ ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണം ഏറ്റെടുത്ത കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. കമ്പനിയെ പുതിയ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിർമാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ബേവിഞ്ചയിൽ തിങ്കളാഴ്ച റോഡിൻറെ സുരക്ഷാഭിത്തി തകർന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈൻ, ഓവുചാൽ സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിർമാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങൾ മൂലമാണ് തകർച്ചയുണ്ടായതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയതിന് ഒമ്പതു കോടി രൂപ പിഴയടക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും ദേശീയപാത അതോറിറ്റി നൽകി. ദേശീയപാതയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചെർക്കള സന്ദർശിക്കും.

