ജിഫ്രി തങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ‘സ്കൂള്‍ സമയമാറ്റത്തില്‍ പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല

തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തില്‍ താൻ പറഞ്ഞത് കോടതി നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ല.
സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ട്. സ്കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്കാരം അല്ലെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നാണ് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞത്. സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തില്‍ എത്തിയത് എന്ന് ഓർമ്മിപ്പിച്ചു. സാമുദായിക കാര്യങ്ങള്‍ പറയാനാണ് സാമുദായിക സംഘടനകള്‍. ആലോചിച്ച് ചെയ്യാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. നിവേദനത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

