7 മാസമായി വേതനമില്ല; ദേശീയപാത കരാർ കമ്പനിയായ പൊയ്നാച്ചിയിലെ മേഘ ഓഫിസിന് മുൻപിൽ പ്രതിഷേധിച്ച് തൊഴിലാളികൾ

പൊയിനാച്ചി: 7 മാസമായി കൃത്യമായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത കരാർ കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസിന്റെ ബട്ടത്തൂരിലെ ഓഫിസിനു മുൻപിൽ തൊഴിലാളികളും ഡ്രൈവർമാരും പണിമുടക്കി പ്രതിഷേധിച്ചു. സിഐടിയു നേതാക്കളും തൊഴിലാളി പ്രതിനിധികളും മേഘ കമ്പനി ലെയ്സൺ ഓഫിസർ അബ്ദുൽ നിസാറുമായി നടത്തിയ ചർച്ചയിൽ 25ന് അകം എല്ലാവർക്കും കൂലി നൽകുമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. വൈകിട്ടോടെയാണ് സമരം നടത്തിയ തൊഴിലാളികൾ ജോലി ചെയ്യാൻ തയാറായത്.
ദേശീയപാത രണ്ടാം റീച്ചിൽ മേഘ കൺസ്‌ട്രക്‌ഷൻസിനു കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് 7 മാസുമായി കൂലി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് സിഐടിയു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കമ്പനിക്കായി വാഹനം വിട്ടുനൽകിയ കരാർ തൊഴിലാളികളും പ്രയാസത്തിലാണ്. ബോണ്ടിനത്തിൽ ബിജെപിക്ക് കോടികൾ നൽകുന്ന കമ്പനി തൊഴിലാളികളെ കൂലി നൽകാതെ പറ്റിക്കുന്നത് ശരിയല്ലെന്നും ഉടൻ കൂലി നൽകിയില്ലെങ്കിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ജില്ലാ പ്രസിഡന്റ് പി. മണിമോഹനും ജനറൽ സെക്രട്ടറി സാബു ഏബ്രഹാമും പറഞ്ഞു. സ്ഥലത്തെത്തിയ സിഐടിയു ജില്ലാ പ്രസിഡന്റ് പി. മണിമോഹൻ, ഉദുമ ഏരിയാ സെക്രട്ടറി ഇ. മനോജ് കുമാർ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ. മഹേഷ് എന്നിവർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.

