മംഗളൂരു വിമാനത്താവളത്തില്‍ ബോംബു വയ്ക്കുമെന്ന് ഭീഷണി; തമിഴ് നാട് സ്വദേശി അറസ്റ്റില്‍, മറ്റു വിമാനത്താവളങ്ങളിലും ഭീഷണി മുഴക്കി

മംഗളൂരു: ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി. തമിഴ് നാട് വെല്ലൂർ സ്വദേശി ശശികുമാറി(38)നെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്ത് 29 നാണ് ഇയാൾ വിമാനത്താവളത്തിലേക്ക് ഫോൺ വിളിച്ചത്. ടെർമിനൽ മാനേജരെ വിളിച്ച് വിമാനത്താവളത്തിൻ്റെ ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്നും അല്ലെങ്കിൽ അത് പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ടെർമിനൽ മാനേജർ അപ്പോൾ തന്നെ ബജ്പെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും ടെർമിനൽ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ കോൾ വ്യാജമാണെന്ന് കണ്ടെത്തി. കേസെടുത്ത പൊലീസ് വിളിച്ചയാളെ തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രാജ്യത്തെ പല വിമാനത്താവളത്തിലും ഇയാൾ ഭീഷണിമുഴക്കിയതായി തെളിഞ്ഞു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളുടെ നമ്പറുകൾ സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിച്ച് ഭീഷണിപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി
(ബിഎൻഎസ്) സെക്ഷൻ 351(2), 351 (3), 1982 ലെ സിവിൽ ഏവിയേഷൻ സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തൽ നിയമത്തിലെ സെക്ഷൻ 3(1)(ഡി) എന്നിവ പ്രകാരം യുവാവിനെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതി ശശികുമാർ ബി.ഫാർമസി ബിരുദധാരിയും അവിവാഹിതനുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

