യാത്രക്കാർക്ക് ഭീഷണിയായി അപക വാതിൽ: കാസർകോട്-മംഗളൂരു റൂട്ടിൽ കർണാടക കെ.എസ്.ആർ.ടി.സി ബസുകളുടെ വാതിൽ അടക്കാതെയും കയറുകൊണ്ട് കെട്ടിവെച്ചും കൊണ്ടുള്ള സർവീസ്

കാസർകോട്: വാതിൽ അടക്കാതെയും കയറുകൊണ്ട് കെട്ടിവെച്ചും കർണാടക എസ്ആർടിസി ബസുകളുടെ സർവീസ് യാത്രക്കാരിൽ ഭീതിയുയർത്തുന്നു. ദേശീയപാതയിൽ കാസർകോട്-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക എസ്ആർടിസി ബസുകളാണ് നിയമലംഘനം നടത്തുന്നത്. ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും വാഹനം വിടുമ്പോഴും ഡ്രൈവർമാർക്ക് തന്നെ അടയ്ക്കാൻ സാധിക്കുന്ന സംവിധാനത്തിലുള്ള വാതിലാണ് തുറന്നിട്ട് യാത്ര നടത്തുന്നത്. ദേശീയപാതയിൽ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. യാത്രക്കാർ കയറുന്നതിന് മുൻപ് തന്നെ ബസ് മുന്നോട്ട് എടുക്കുന്നതായും പരാതിയുണ്ട്.
മനപ്പൂർവമല്ലാതെ വാതിലടക്കാൻ വിട്ടുപോകുന്ന കെഎസ്ആർടിസി ബസുകൾക്ക് പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് കർണാടക ബസുകളുടെ നിയമലംഘനത്തിനു നേരെ കണ്ണടയ്ക്കുന്നു.
കാസർകോട്-മംഗളൂരു ദേശീയപാതയിൽ സർവീസ് നടത്തുന്ന മിക്ക കർണാടക എസ്ആർടിസി ബസുകളിലും ഇതു തന്നെയാണ് സ്ഥിതിയെന്നും വാതിലടയ്ക്കുന്നതുൾപ്പടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ കണ്ടക്ടർമാർ അവരോട് തട്ടിക്കയറുകയാണ് പതിവെന്നും ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ പരാതിപ്പെടുന്നു.

