അട്ടപ്പള്ളത്തേത് ക്രൂരമായ ആൾക്കൂട്ട കൊലപാതകം; ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം’: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം∙ വാളയാറിൽ യുവാവിന്റെ ജീവനെടുത്ത ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അതു പരിഷ്കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണു കത്തിലെ ആവശ്യം.
കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നു നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന് നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാം നാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാം നാരായണിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന് രക്ഷിക്കാനായില്ല.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതില്‍ സംശയമില്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന് നഷ്ടമായ രാം നാരായണന് നീതി ഉറപ്പാക്കണം. രാം നാരായണിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

