കാസർഗോഡ് ജില്ലയിൽ യൂറോളജി വിഭാഗമില്ല: രോഗികൾ ദുരിതത്തിൽ, ജില്ലാ ജനകീയ വികസന സമിതി

കാസർഗോഡ് : ജില്ലയിൽ ഒരു സർക്കാർ ആശുപത്രിയിലും യൂറോളജി (Urology) വിഭാഗം നിലവിലില്ലാത്തത് ആയിരക്കണക്കിന് രോഗികളെ കടുത്ത ദുരിതത്തിലാക്കുകയാണെന്ന് പരാതി. വൃക്കരോഗങ്ങൾ, മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് സംബന്ധമായ ഗുരുതര അസുഖങ്ങൾ എന്നിവയുള്ള രോഗികൾ ചികിത്സയ്ക്കായി മംഗലാപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇത് പാവപ്പെട്ട രോഗികൾക്ക് വലിയ സാമ്പത്തികവും മാനസികവുമായ ഭാരമാണ് സൃഷ്ടിക്കുന്നത്.
ഈ ഗുരുതര പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി ബുഷ്റ മുനീർ കടാങ്കോട് കേരള മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
നിവേദനത്തിൽ കാസർഗോഡ് ജില്ലാ/ജനറൽ ആശുപത്രിയിൽ ഉടൻ യൂറോളജി വിഭാഗം ആരംഭിക്കണമെന്നും, യൂറോളജി സർജനെ നിയമിക്കണമെന്നും, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഒരു വ്യക്തിയുടെ ആവശ്യമല്ലെന്നും, കാസർഗോഡ് ജില്ലയിലെ ആയിരക്കണക്കിന് രോഗികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ശക്തമായ ജനകീയ ആവശ്യമാണ് ഇതെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

