തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ആശങ്ക;കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ബി.ജെ.പി

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരംമുട്ടി ബി.ജെ.പി. അതിവേഗ റെയിൽ, എയിംസ് എന്നിവയുൾപ്പെടെ കേരളം കാത്തിരുന്ന വലുതും ചെറുതുമായ പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാതിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ബി.ജെ.പി.ക്ക് തിരിച്ചടിയാവുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിൽ നിയമസഭാമണ്ഡലങ്ങളെ വിവിധ ക്ലാസുകളാക്കി മത്സരിച്ച് മുന്നേറ്റം ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പറ്റിയതൊന്നും മന്ത്രി നിർമലാ സീതാരാമൻ കേരളത്തിനുവേണ്ടി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പ്രഖ്യാപനമല്ല പ്രധാനമെന്നും ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം 12,000 കോടി കൂട്ടി മുപ്പത്തിയാറായിരം കോടി രൂപയാക്കിയതിനെപ്പറ്റി ആരും പറയുന്നില്ലെന്നുമാണ് ബി.ജെ.പി.യുടെ മറുവാദം.
പക്ഷേ, ബി.ജെ.പി.ക്ക് കേരളത്തിൽ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ പര്യാപ്തമല്ല ബജറ്റ് എന്നുറപ്പ്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബജറ്റിൽ വികസനപദ്ധതികൾ വാരിക്കോരി നൽകാറുണ്ട്. അത്രയൊന്നുമില്ലെങ്കിലും കേരളത്തിന് എന്തെങ്കിലും കിട്ടേണ്ടതല്ലേയെന്നതാണ് ചോദ്യം. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്നു മന്ത്രി നിർമലാ സീതാരാമൻ ബോധപൂർവം മറന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ.
യു.പി.എ. സർക്കാരിൻ്റെ കാലംമുതൽ കേൾക്കാൻ തുടങ്ങിയതാണ് കേരളത്തിലെ എയിംസ്. സ്ഥലം ഏറ്റെടുക്കൽ ആയില്ലെന്ന മുട്ടാത്തർക്കം ഉന്നയിക്കുകയാണ് ഇപ്പോൾ ബി.ജെ.പി. കേരളം ദീർഘകാലമായി ചർച്ചചെയ്യുന്നതാണ് കെ-റെയിലും അതിവേഗ റെയിൽപ്പാതയും ശബരി റെയിൽപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികൾ. കെ-റെയിൽ വിട്ട് ഏറ്റവുമൊടുവിൽ കേരളം അതിവേഗ റെയിലിൽ എത്തിയെങ്കിലും പ്രതീക്ഷകൾക്ക് തിരിച്ചടിയായി ബജറ്റ്. സംസ്ഥാനത്തെ കുറ്റപ്പെടുത്തിയുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ ബജറ്റ് പ്രതികരണത്തിൽപ്പോലും ഒന്നും കിട്ടാത്തതിൻ്റെ നിരാശ നിഴലിക്കുന്നതിനാൽ ആവേശം ഒട്ടുമില്ലായിരുന്നു.
തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം പിടിച്ചത് കേരളത്തിൽ മാറ്റത്തിന്റെ സൂചനയാണെന്നും ഗുജറാത്ത് മോഡൽ ആകുമെന്നുമാണ് ബി.ജെ.പി.യുടെ അവകാശവാദം. തിരുവനന്തപുരത്ത് അടുത്തിടെ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊക്കെ ഓർമ്മിപ്പിച്ചെങ്കിലും കേരളത്തിനോ തിരുവനന്തപുരത്തിനോ ഒന്നും പ്രഖ്യാപിച്ചില്ല. തലസ്ഥാന ഭരണം പിടിച്ച മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ച് മടങ്ങുമ്പോൾ കേരളത്തിന്റെ പ്രതീക്ഷ ബജറ്റിലായിരുന്നു. അതാണിപ്പോൾ വട്ടപ്പൂജമായത്.

