നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഇനി നേറ്റിവിറ്റി കാര്‍ഡ്: ബില്ലിന് മന്ത്രിസഭാ അംഗീകാരം

കോരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നല്‍കുക.
കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകള്‍ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസില്‍ദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമേ സർക്കാർ കാലാകാലങ്ങളില്‍ നിർദ്ദേശിക്കുന്ന വിവരങ്ങള്‍ നേറ്റിവിറ്റി കാർഡില്‍ ഉള്‍പ്പെടുത്തും.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടർക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല.

