132 മിസൈലുകളും 195 ഡ്രോണുകളും തകർത്തുവെന്ന് UAE; ദുബായ് എയർപോർട്ടിന് നേരെ വീണ്ടും ആക്രമണം

ഇറാനിൽ നിന്ന് വിക്ഷേപിച്ച 132 മിസൈലുകൾ നശിപ്പിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം. 195 ഡ്രോണുകൾ തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിൽ ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തി. ഗ്ലൈഡറുകൾക്കും, ആളില്ല വിമാനങ്ങൾക്കും ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
5 മിസൈലുകൾ കടലിൽ വീണു. 14 ഡ്രോണുകൾ കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും പതിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടങ്ങൾ ഉണ്ടായതെന്നും സുരക്ഷയ്ക്ക് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും യുഎഇ അറിയിച്ചു. ഇതിനിടെ ദുബായ് എയർപോർട്ടിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി. നാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അധികൃതർ അറിയിച്ചു. ഇറാനിയൻ ആക്രമണത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ലോഞ്ചിന് കേടുപാടുകൾ സംഭവിച്ചു.
അതേസമയം ഖത്തറിന്റെ പ്രദേശം ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ഇറാനിയൻ സ്ഥാനപതി അലി സാലിഹ് അബാദിയെ വിളിച്ചുവരുത്തി ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഖത്തറിന്റെ പരമാധികാരത്തിന്റെയും ലംഘനമാണെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയ അബാദിയോട് പറഞ്ഞു.ആക്രമണങ്ങൾ തുടരുന്നത് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഖത്തർ വ്യക്തമാക്കി. ഖത്തറിൽ 66 മിസൈലുകൾ പതിച്ചെന്ന് ഖത്തർ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു.

