അമ്പലപ്പുഴയിൽ ജി.സുധാകരന് കൈ കൊടുത്ത് യുഡിഎഫ്: കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴ: സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി.
ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.
പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു.
ജില്ലയിലെ നേതാക്കൾ കെ.പി.സി.സി.യെയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു പിന്തുണയ്ക്കണമെന്നാണു ചോദ്യം. എന്നാൽ, ഈ പരാമർശം അടിസ്ഥാനമാക്കി വിഷയം വഷളാക്കേണ്ടെന്നാണ് നേതൃത്വത്തിൽ നിന്നു ലഭിച്ച സന്ദേശം.
സുധാകരന്റെ ഈ പരാമർശം, വിട്ടുപോന്ന പാർട്ടിയിൽനിന്ന് വോട്ടു ലഭിക്കാനുള്ള നീക്കമായി കണ്ടാൽ മതിയെന്നും അണികളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. 2021-ൽ എം.ലിജുവാണ് കോൺഗ്രസിനായി മത്സരിച്ചിരുന്നത്. എച്ച് സലാമിനോട് 11125 വോട്ടിനാണ് ലിജു പരാജയപ്പെട്ടത്.

