യുഎസിന്റെ ഉപാധികൾ തള്ളി ഇറാൻ; പകരം ഇറാന്റെ 5
ബദൽ നിർദേശങ്ങൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ധാരണ

ദുബായ്/ടെൽഅവീവ്: ഇസ്രയേലുമായിച്ചേർന്ന് ഫെബ്രുവരി 28-ന് ഇറാനെ ആക്രമിച്ച് തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാൻസർക്കാർ ബുധനാഴ്ച തള്ളിക്കളഞ്ഞു.
പകരം, ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നതുൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടുവെച്ചുവെന്ന് ഇറാന്റെ ഔദ്യോഗികമാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ടുചെയ്തു. യു.എസ്. ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും അറിയിച്ചു.
അഞ്ച് ബദൽ നിർദേശങ്ങൾ
ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക
ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക
ഇറാനുനേരേ ഇനിയുദ്ധമുണ്ടാകില്ല എന്നതിന് വ്യക്തമായ ഉറപ്പുനൽകുക
യുദ്ധംമൂലം ഇറാനുണ്ടായ നാശത്തിന് നഷ്ടപരിഹാരം നൽകുക
ഇറാനുനേരേയും പശ്ചിമേഷ്യയിലുടനീളമുള്ള പ്രതിരോധസംഘങ്ങൾക്കു (ഇറാനോട് കൂറുള്ള സായുധസംഘങ്ങൾ) നേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക.
അതേസമയം, യു.എസിന്റെ പദ്ധതി ഇറാൻ ഒറ്റയടിക്കു തള്ളിക്കളഞ്ഞിട്ടില്ലെന്നും അവലോകനം ചെയ്യുകയാണെന്നും ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി പറഞ്ഞു. ഇറാന്റെ ഔദ്യോഗികമറുപടി കാക്കുകയാണെന്ന് യു.എസ്. പദ്ധതിനിർദേശം അവർക്കു കൈമാറിയ പാകിസ്താനും അറിയിച്ചു.
യു.എസ്.-ഇറാൻ സമാധാനചർച്ച ഇസ്‍ലാമാബാദിൽ നടക്കുമെന്നും ഈയാഴ്ച അവസാനത്തോടെ അതുണ്ടായേക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്. ഇതേകാര്യം അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും ബുധനാഴ്ച പങ്കുവെച്ചു. ഈ വിവരങ്ങൾ പുറത്തുവന്നശേഷമാണ് യു.എസ്. പദ്ധതി ഇറാൻ തള്ളിയെന്ന വാർത്തവന്നത്.
അതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ഇസ്രയേലിന്റെ മൂന്നംഗ സുരക്ഷാമന്ത്രിസഭയ്ക്ക് യു.എസിന്റെ 15-ഇന പദ്ധതിയുടെ ഉള്ളടക്കം മുൻകൂറായി കിട്ടിയിരുന്നെന്ന് മന്ത്രിസഭാവൃത്തങ്ങൾ പറഞ്ഞു.
ഉയർന്ന പരിശുദ്ധിയിൽ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയംശേഖരം അവിടെനിന്നു നീക്കൽ, ഇറാന്റെ ആണവസമ്പുഷ്ടീകരണം അവസാനിപ്പിക്കൽ, ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് തടയിടൽ, പശ്ചിമേഷ്യയിലെ സായുധസംഘങ്ങൾക്ക് ഇറാൻ നൽകിവരുന്ന സാമ്പത്തികപിന്തുണ നിർത്തലാക്കൽ എന്നിവയൊക്കെ അതിലുണ്ടെന്നാണ് റിപ്പോർട്ട്.
15-ഇന പദ്ധതി യു.എസ്. ഇറാനു കൈമാറിയെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടാവുകയും ഓഹരിവിപണികൾ മെച്ചപ്പെടുകയും ചെയ്തു.

