കൊച്ചിയിലെത്തിയത് രണ്ടു കപ്പലുകൾ ; ഖത്തറിൽ നിന്ന് എൽപിജി, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ആശങ്കകൾക്കിടെ ഉപയോക്താക്കൾക്ക് ആശ്വാസം പകർന്ന് എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽ. ഖത്തറിൽ നിന്നുള്ള എൽപിജിയുമായി ‘അപ്പോളോ ഓഷ്യൻ’ ടാങ്കർ ഇന്നലെ ഉച്ചയ്ക്കാണു കൊച്ചിയിലെത്തിയത്. ടാങ്കർ മംഗലാപുരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ എൽപിജി ഇറക്കിയ ശേഷമാണു കൊച്ചിയിലെത്തിയത്. 9,086 മെട്രിക് ടൺ എൽപിജിയാണു ടാങ്കറിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതുവൈപ്പിലുള്ള ഇറക്കുമതി സംഭരണ ടെർമിനലിലാണു വാതകം സംഭരിക്കുക. ഇന്നലെ ഉച്ചയ്ക്കു കൊച്ചിയിലെത്തിയ ടാങ്കർ വാതകം ഇറക്കിയ ശേഷം ഇന്നു വൈകിട്ടോടെ മടങ്ങുമെന്നാണു സൂചന. എൽപിജി ഇന്ത്യൻ ഓയിലിന്റെ വിവിധ ബോട്‌ലിങ് പ്ലാന്റുകളിലേക്കു കൊണ്ടുപോകും. വാണിജ്യ വാതക വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഇറക്കുമതി എൽപിജിയുടെ വരവ് എണ്ണക്കമ്പനികളുടെ മേലുള്ള സമ്മർദവും കുറയ്ക്കും.
അതേസമയം, റഷ്യൻ ക്രൂഡ് ഓയിലും കൊച്ചിയിലെത്തി. റഷ്യയിലെ കോസ്മിനോ തുറമുഖത്തു നിന്ന് 1,084,80 മെട്രിക് ടൺ ക്രൂഡ് ഓയിലുമായാണ് ഓയിൽ ടാങ്കറായ ‘നേവ’ കൊച്ചിയിലെത്തിയത്.

